ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലേക്ക് നിങ്ങൾ പോകുമ്പോൾ സീറ്റ് ബെൽറ്റുകൾ ഉറപ്പിക്കാൻ മറക്കരുത് കാരണം. അപകടം നിറഞ്ഞ ഭൂപ്രകൃതി, പ്രവചനാതീതമായ കാലാവസ്ഥ, റൺവേകളുടെ രൂപകല്‍പ്പന എന്നിവയെല്ലാം വെല്ലുവിളി നിറഞ്ഞതാണിവിടം. ഈ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് പൈലറ്റുമാർക്ക് അവരുടെ എല്ലാ കഴിവുകളും ഉപയോഗിച്ചാണ് സുരക്ഷിതമായ ലാൻഡിംഗ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ ഈ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.
ടെൻസിംഗ്-ഹിലരി വിമാനത്താവളം. നേപ്പാൾ
ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ് ലുക്ല എയർപോർട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെൻസിംഗ്-ഹിലാരി വിമാനത്താവളം. 9,500 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ചെറിയ വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമെന്ന് വിളിക്കുന്നു. എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യത്തെ രണ്ട് മലകയറ്റക്കാരായ ടെൻസിംഗ് നോർവേയുടെയും എഡ്മണ്ട് ഹിലരിയുടെയും പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രെക്കിംഗുകൾക്ക് പേരുകേട്ട ഇടമാണിത്. ചെറിയ പട്ടണമായ ലുക്ല എവറസ്റ്റിന്‍റെ ബേസ് ക്യാമ്പിലേക്കുള്ള കവാടമാണ്.
പ്രിന്‍സസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളം. സെന്റ് മാർട്ടിൻ
കരീബിയൻ ദ്വീപായ സെന്റ് മാർട്ടിന്‍റെ ഡച്ച് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളത്തിന്‍റെ റൺവേ മഹോ ബീച്ചിന് തൊട്ടുപിന്നിലാണ് സ്ഥിതി ചെയ്യുന്നത്. വിമാനങ്ങൾ വെള്ളത്തിന് മുകളിലൂടെയാണ് റൺവേയിലേക്ക് പ്രവേശിക്കുന്നത്. കടൽത്തീരത്തിനോട് വളരെ അടുത്താണ് ഇവിടെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത്. വളരെ താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ അപകട സാധ്യത ഉണ്ടായിട്ടും അതിനോടൊപ്പമുള്ള ശബ്ദവും ഉണ്ടായിരുന്നിട്ടും ഇതിനോട് അടുത്തുകിടക്കുന്ന ബീച്ച് വളരെ സജീവമാണ്. 1942 ൽ മിലിട്ടറി എയർസ്ട്രിപ്പായി നിർമ്മിച്ച ഈ വിമാനത്താവളത്തിന് നെതർലൻഡിന്‍റെ കിരീട-രാജകുമാരിയായ ജൂലിയാനയുടെ പേരാണ് നൽകിയിരിക്കുന്നത്.
അഗട്ടി എയറോഡ്രോം. വിമാനത്താവളം
ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നാണ് ലക്ഷദ്വീപ്. അഗട്ടി എയറോഡ്രോം എന്ന ഒരൊറ്റ വിമാനത്താവളം മാത്രമാണ് ഈ ദ്വീപിൽ ഉള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി വിമാനത്താവളം നന്നായി ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്രഭരണ പ്രദേശമായ അഗട്ടി ദ്വീപിലെ എയർപോർട്ട് 1987-1988-ൽ നിർമ്മിച്ചതും 1988 ഏപ്രിൽ 16 ന് ഉദ്ഘാടനം ചെയ്യപ്പെട്ടതുമാണ്. 45.9 ഏക്കറോളം വിസ്തൃതിയുള്ള ഇത് സമുദ്രനിരപ്പില്‍ നിന്നും 14 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത് . കൊച്ചി, മംഗലാപുരം, കോഴിക്കോട്, മൈസൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് അഗട്ടി വിമാനത്താവളത്തില്‍ ഇറങ്ങാറുള്ളത്. എയർബസ് 320 അല്ലെങ്കിൽ ബോയിംഗ് വിമാനങ്ങള്‍ ഇറങ്ങുന്ന രീതിയില്‍ അടുത്തുള്ള ദ്വീപായ കൽപതിയിലേക്ക് റൺവേ നീട്ടാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് ആമ കൂടുകെട്ടുന്ന പ്രദേശമായതിനാല്‍ ഈ പദ്ധതി റദ്ദാക്കി.